Saturday, August 13, 2011

സൈലന്റ് വാലി: ഒരു മഴ യാത്ര

കമല ക്ലബ് കൂടിയിട്ട് നാളുകളേറെയായി, കാപ്പാട് ബീച്ചില്‍ നേരം വെളുപ്പിച്ചതിന്റെ ഓര്‍മ്മയൊക്കെ തികട്ടിത്തുടങ്ങിയെന്നൊക്കെപ്പറഞ്ഞ് ബിനേഷ് വിളിക്കാന്‍ തുടങ്ങിയിരുന്നുവെങ്കിലും മനോജ് രവി ശിരുവാണിയില്‍ പട്ടിയാര്‍ ബംഗ്ലാവ് ബുക്കു ചെയ്തുകഴിയുമ്പോഴാണ് കാര്യങ്ങള്‍ ട്രാക്കിലാവുന്നത്. ദിവസവും രാവിലെ അവനയക്കുന്ന കൗണ്ട് ഡൗണ്‍ മെസ്സേജുകള്‍ ശല്യമായിത്തുടങ്ങിയപ്പോഴേക്കും വെള്ളിയാഴ്ചയായി. കറന്റും വെള്ളവുമൊന്നും ഉണ്ടാവില്ല, മുടിഞ്ഞ മഴയായിരിക്കും, തണുത്തകാറ്റത്ത് വിറങ്ങലിച്ച് മൂഡൗട്ടാവുമായിരിക്കും എന്നൊക്കെയാണ് ട്രാവലോഗുകളില്‍ കണ്ടത്. അതുവരെ, ചെറിയ മക്കളെ മഴക്കാലത്ത് വിട്ട്, പോവുന്നില്ലെന്നു വച്ച എനിക്കു പോലും ക്ലബ്ബല്ലേ, പോവാതിരിക്കുന്നതെങ്ങനെ എന്നു തോന്നിത്തുടങ്ങിയപ്പോഴേക്കും അറിയിപ്പു വരുന്നു, മന്ത്രിക്കു വേണ്ടി ബുക്കിങ്ങ് മാറ്റപ്പെട്ടു, പകരം മുക്കാളി ഐബിയില്‍ മുറി ഒരുക്കിയിരിക്കുന്നുവെന്ന്. സുനുവുമൊത്ത് ഫോക്കസ് മാളില്‍ ക്ലബ്ബിനുവേണ്ടി ഒരു 'അഡ്ജസ്റ്റ്മെന്റ് ഷോപ്പിങ്ങ്' നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് മെസ്സേജ് വരുന്നത്, വായിച്ചുകഴിഞ്ഞതും വാലറ്റ് കാലിയായെന്നു പ്രത്യേകം പറയേണ്ടല്ലോ! അല്ലെങ്കില്‍ത്തന്നെ അവള്‍ വശപ്പിശക് മണത്തറിഞ്ഞ മട്ടായിരുന്നു താനും!


സൈലന്റ് വാലി യാത്ര പലപ്പോഴായി മാറ്റി വയ്ക്കപ്പെട്ട ഒരു കടമാണെനിക്ക്. പഠിക്കുമ്പോഴും, ഹൗസ് സര്‍ജന്‍സിക്കാലത്തും, പിന്നീടു വന്ന ട്രിപ്പുകളിലൊക്കെയും ഓങ്ങുമ്പോഴേയ്ക്കും, കൈയില്‍ നിന്നുമൂര്‍ന്നു പോയ വഴുക്കല്‍ പിടിച്ച ഒരു കല്ലു പോലെ, മാറിപ്പോയ ഒരു യാത്ര. ചെറിയ വിഷമങ്ങളൊക്കെ കാണിച്ചെങ്കിലും സുനു പാക്കിങ്ങ് ഭംഗിയാക്കി; ചാര്‍ജറുകളും സോക്ക്സും മറ്റുമൊക്കെ വിട്ടുപോവാതെത്തന്നെ. മൂന്നേ കാലോടെ ഓഡോമീറ്റര്‍ സെറ്റ് ചെയ്ത് ഇന്നോവയില്‍ കുതിപ്പു തുടങ്ങി. മഴയത്ത് താമരശ്ശേരി ചുരമിറങ്ങുമ്പോള്‍ ടീപിയുടെ കോള്‍, ഗോപാലിന്റെ മാരുതി വേഴ്സയില്‍ ടീം ഷൊര്‍ണൂര്‍ എത്താറായെന്ന്‍. സ്കൂള്‍ വിടുന്ന സമയമായതുകൊണ്ടും കനത്ത മഴ കാരണവും മണിക്കൂറില്‍ അന്‍പത് കിലോമീറ്ററാണ് എന്റെ സ്പീഡ്, മണ്ണാര്‍ക്കാട് വച്ച് കാണാമെന്നാണ് പ്ലാന്‍. സംസാരത്തിനിടെ പൊട്ടിച്ചിരികളും അലര്‍ച്ചയുമൊക്കെ പശ്ചാത്തലത്തില്‍ കേട്ടത് ഒറ്റയ്ക്ക് ഡ്രൈവുചെയ്യുന്ന എന്നെ ഒട്ടൊന്നുമല്ല വിഷണ്ണനാക്കിയത്. യാത്രകളുടെ രസം കൂട്ടായ്മയുടേതാണെന്ന് കോഴ്സ് കഴിഞ്ഞ് ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞും ഇടയ്ക്കിടെ കൂടുന്ന കമലകളിലൊരാള്‍ക്ക് പറഞ്ഞുതരേണ്ടതില്ലല്ലോ. താമരശ്ശേരി, മുക്കം, അരീക്കോട് വഴി മഞ്ചേരിയും പാണ്ടിക്കാട്, മേലാറ്റൂര്‍, അലനല്ലൂര്‍ വഴി മണ്ണാര്‍ക്കാടും നൂറ്റിയിരുപത് കിലോമീറ്റര്‍ രണ്ടര മണിക്കൂറില്‍ ഓടിയെത്തിയ എന്നെ നിരാശനാക്കിക്കൊണ്ട്, കാത്തു നില്‍ക്കാതെ, അവര്‍ ചുരം കയറിത്തുടങ്ങിയിരിക്കുന്നു!



രണ്ടു വര്‍ഷത്തിന്റെ ഇടവേളയില്‍, ജൂലൈമാസം, രണ്ടു പേരാണ് ഞങ്ങളുടെ ബാച്ചില്‍ മരണമടഞ്ഞത്. കഴിഞ്ഞ കുറേ നാളുകളായി മരണം, ആശ്രിതരുടെ 'മരണാനന്തര' ജീവിതം തുടങ്ങിയവ ഞങ്ങളുടെ സംഭാഷണങ്ങളില്‍ പതിവായിരുന്നതിനാല്‍, ആര്‍ക്കും ആരുടെയും കാത്തിരിപ്പു തുണയാവില്ലെന്നും, യു ആര്‍ എലൈവ് ആസ് ലോങ് ആസ് യു ലിവ് എന്നുമൊക്കെ മനസ്സില്‍ പറഞ്ഞു ഞാന്‍ ഫിലോസഫിക്കല്‍ ആയി. പണ്ടെപ്പോഴോ റൈറ്റ് ചെയ്തു വച്ച സിഡിയില്‍ കൈലാഷ് ഖേറിന്റെ അഭൗമ ശബ്ദത്തില്‍ നീഹര്‍‌വ എന്ന കബീറിന്റെ വരികള്‍ കൂടിയായപ്പോഴേയ്ക്കും ഇനി ഇരുട്ടും മുന്‍പ് കാഴ്ചകള്‍ കണ്ടു രസിച്ചു മതി യാത്രയെന്നും തീരുമാനിച്ചു. ദൂരെ ആകാശത്തെ വെല്ലുവിളിച്ചുകൊണ്ട് ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ കല്ലുമലയുടെ തലപ്പ് കോടമഞ്ഞാല്‍ മറഞ്ഞിരിക്കുന്നു.


ചാറ്റല്‍ മഴയെ വകവയ്ക്കാതെ ചില്ലു താഴ്ത്തി മണങ്ങള്‍ ശ്വസിച്ചുകൊണ്ട് അലസമായ ഒരു യാത്ര. സുനുവിനെയും ഗൗതത്തെയും അമേയയെയും ഒപ്പം കൂട്ടിയിരുന്നെങ്കില്‍ എന്നു പലതവണ തോന്നിപ്പോവുന്ന പച്ചപ്പിന്റെ കാഴ്ചകള്‍, കോടമഞ്ഞിന്റെ ഒളിച്ചു കളികള്‍, അരുവികള്‍ കല്ലില്‍ കുത്തിയൊഴുകുന്നതിന്റെ അലയൊലികള്‍. വയനാടന്‍ ചുരത്തേക്കാള്‍ എത്രയോ മെച്ചപ്പെട്ട റോഡ്. ഇടയ്ക്കിടെ അലോസരപ്പെടുത്തിക്കൊണ്ട് ഹോണ്‍ മുഴക്കിക്കൊണ്ടിരുന്ന ഒരു അഗളി ബസ്സു കടന്നു പോയതോടെ ചുരത്തില്‍ ചീവീടുകളുടെ ശബ്ദം മാത്രം.


ആറരയ്ക്ക് മുക്കാളി ഐബിയിലെത്തുമ്പോള്‍ ചാറ്റല്‍ മഴ നിന്നിരുന്നു. മുറ്റത്തുള്ള ഔഷധ സസ്യത്തോട്ടത്തില്‍ ഇതുവരെ കാണാത്ത ചെടികള്‍ സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു.


നേരെ ഒതുക്കുകളിറങ്ങിച്ചെല്ലുമ്പോള്‍ സന്ധ്യയുടെ നേര്‍ത്ത വെളിച്ചത്തില്‍ അലകളിളക്കിക്കൊണ്ട് ഭവാനിപ്പുഴ കുതിച്ചൊഴുകുന്നു. ഉന്മത്തമാകുന്ന കാഴ്ചയാണെങ്കിലും, നുരഞ്ഞൊഴുകുന്ന നദിയുടെ ഞൊറികള്‍ക്കിടയില്‍ അപകടം നഖങ്ങളൊളിപ്പിച്ച് പതിയിരിക്കുന്നുവെന്നതോര്‍ത്തു നടുങ്ങി. കൂടുതല്‍ നേരം നിന്നാല്‍ നദിയുടെ കൈകള്‍ കരയോളം വന്ന് എന്നെ ആലിംഗനം ചെയ്തേക്കുമെന്നും വിവശനായി ഞാന്‍ വീണുപോയേക്കുമെന്നും തോന്നിയപ്പോള്‍ കയറിപ്പോന്നു.


മുറിയില്‍ച്ചെല്ലുമ്പോഴേയ്ക്കും
കുടിക്കാന്‍ ചൂടു ചായ കിട്ടിയത് യാത്രാച്ചൊരുക്ക് ഒഴിയാന്‍ സഹായിച്ചു. പതിനഞ്ച് വര്‍ഷമായി ഡെയിലി വേജസ് ബേസിസില്‍ ജോലി ചെയ്യുന്ന ഒരാളായിരുന്നു കുക്ക്. കുന്തിയെന്ന പേരുള്ള മുറിയും മുകളിലെ ഡോര്‍മെട്രിയുമാണ് താമസത്തിന്. ഭവാനിയില്‍ വാര്‍ഡന്‍, വേറെ രണ്ടു കുടുംബങ്ങള്‍ കൂടിയുണ്ട് താമസക്കാരായി.

ബാല്‍ക്കണിയില്‍
മനോജുമൊത്ത് നിന്നപ്പോള്‍ ഇരുട്ടത്ത് കൂടണയാന്‍ വെമ്പിപ്പറന്ന കിളികള്‍ വൃക്ഷത്തലപ്പില്‍ അദൃശ്യരാവുന്നതും വൈകിയതിന് നിര്‍‌വികാരതയോടെ വൃക്ഷം തലകുലുക്കി ശാസിക്കുന്നതും കണ്ടു.


ഭക്ഷണം കഴിച്ച് ദീപക്കിനെയും ഹോജയെയും അനുസ്മരിച്ച് കുറച്ചു നേരം. മരണവും അതിന്റെ സൈഡ് ഇഫക്റ്റുകളും, നിസ്വാര്‍ഥമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കിടെ കെ.ടിയെ അലോസരപ്പെടുത്തുന്ന നെറികെട്ട ക്യാമ്പെയ്‌നുകള്‍ എന്നിവ പ്രബന്ധങ്ങളായി. ചെടിപ്പു മാറ്റാന്‍ ടീപിയും രഘുവും ടീവിയും ഗോപാലും പാട്ടുകള്‍ പാടിത്തുടങ്ങി. തിലകനും മൂന്നാം പക്കവും നഖക്ഷതങ്ങളും ഇളയരാജയും പദ്മരാജനുമെല്ലാം നിറഞ്ഞ രാത്രി. താളവുമായി ബിനേഷും കെ.പിയും.

ഇടയ്ക്ക്
മനോജ് ആതിഥേയനായ കുഞ്ഞച്ചന്‍ ചേട്ടനോട് രാവിലെ വാലിയിലേക്കുള്ള യാത്രയുടെ വിശദാംശങ്ങള്‍ ആരായാന്‍ പോയതൊഴിച്ചാല്‍ രാത്രി കമല ക്ലബ്ബ് അതിന്റെ എല്ലാ പ്രതാപങ്ങളോടെയും ആഘോഷമാക്കി മാറ്റി. കുന്തിപ്പുഴയുടെ ഇരമ്പലും ചീവീടുകളും ഇലച്ചാര്‍ത്തുകളില്‍ ഇടയ്ക്കു ചിന്നുന്ന നനുത്ത മഴയും കാലം തെറ്റി പൂത്ത കാട്ടുചെമ്പകത്തിന്റെ മാദക ഗന്ധവും...അവിസ്മരണീയമായ മറ്റൊരു രാത്രി കൂടി.



സൈലന്റ് വാലിയില്‍ എട്ടുമണിക്കാണ് ഔദ്യോഗിക പ്രവേശമെങ്കിലും, നേരത്തെ പോയാല്‍ മാത്രമേ മൃഗങ്ങളെ കാണാന്‍ പറ്റൂവെന്നതിനാല്‍ ഏഴുമണിക്ക് തന്നെ എഴുന്നേറ്റു.


തെളിഞ്ഞ പ്രഭാതം, മുറ്റത്തെ മരത്തലപ്പുകളില്‍ക്കൂടി ഉദയസൂര്യന്റെ വജ്രകിരണങ്ങള്‍ ഭൂമിയെത്തിരഞ്ഞു നടക്കുന്നു. രാത്രി മലയില്‍ മഴ കുറഞ്ഞതുകൊണ്ടാവണം, ശബ്ദം കുറച്ച് കുന്തിപ്പുഴ ഉല്ലസിച്ചാണൊഴുകുന്നത്. തോര്‍ച്ചയില്‍ തേന്‍ തേടി പുള്ളിപ്പൂമ്പാറ്റകള്‍ പൂക്കളിലേയ്ക്ക്. സൂര്യനു പുറം തിരിഞ്ഞ് ധൃതിയില്‍ വലനെയ്ത് ഇരയെക്കാത്തിരിക്കുന്ന ഒരു വരയന്‍ ചിലന്തി.. വിശുദ്ധമായ മണങ്ങള്‍; മണ്ണിന്റെ, മരത്തിന്റെ, കാറ്റിന്റെ.... വശ്യമായ വന്യത.


എട്ടരയോടെ ജീപ്പു വന്നു.
കെ.പി നീലേശ്വരത്തേക്കു ബുക്കുചെയ്തിട്ടുള്ള ട്രെയിന്‍ കിട്ടില്ലായെന്നു പറഞ്ഞ് ഒഴിവായി. ആവത് പരിശ്രമിച്ചിട്ടും തീരുമാനത്തില്‍ നിന്നും പിറകോട്ടില്ല ചങ്ങാതി. എത്രയോ ട്രെയിനുകള്‍ എത്രയെത്ര സ്റ്റേഷനുകളിലൂടെ ഓടിപ്പോയിരിക്കുന്നു. നമ്മുടെ പാളത്തില്‍ ഇന്നുള്ളത് ഒരു അസുലഭ വണ്ടിയാണെന്നത് അവനോര്‍ക്കാമായിരുന്നു. ഒറ്റപ്പാളങ്ങലിലൂടെ കമല ക്ലബ്ബ് എത്ര ഓടിയിരിക്കുന്നുവെങ്കിലും!


ഫോറസ്റ്റ് ഓഫീസില്‍ എല്ലാവരും പേരെഴുതി ഒപ്പിട്ടു. ഫീസ് കുഞ്ഞച്ചന്‍ ചേട്ടന്‍ കൊടുത്തിരിക്കുന്നു. ജീപ്പില്‍ കയറുമ്പോള്‍ ഗൈഡ് സന്തോഷ്, മുക്കാളിയില്‍ വെയിലാണെങ്കിലും സൈലന്റ് വാലി കോര്‍ സോണില്‍ മഴയായിരിക്കുമെന്നു തറപ്പിച്ചു പറഞ്ഞത് ഒട്ടൊന്നു വിഷമപ്പെടുത്തി. മുന്‍പില്‍ വേറെ ജീപ്പുകള്‍ പോയിക്കഴിഞ്ഞ സ്ഥിതിക്ക് മൃഗങ്ങളെ കാണാന്‍ സാധ്യതയുമില്ലത്രെ. കുറച്ചിട ചെന്നപ്പോള്‍ സൈലന്റ് വാലിയിലേക്കുള്ള പ്രവേശന കവാടത്തിലെത്തി.


അനുമതി ലഭിച്ചു കഴിഞ്ഞ് വാലിയിലേക്കുള്ള യാത്ര തുടങ്ങി; ഗിരിജന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തന മേഖലയിലൂടെ, മെറ്റല്‍ റോഡിലൂടെ കയറ്റങ്ങള്‍, വളവുകള്‍. വൈത്തിരി സുഗന്ധഗിരിയിലെന്ന പോലെ, കുരുമുളകും കാപ്പിയും ഏലവും കൃഷിയിറക്കി ആദിവാസികള്‍ വസിക്കുന്ന ഇടം. താഴ്വരയില്‍ അഹാഡ്സ് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് വീടുകള്‍. ചിലയിടങ്ങളില്‍ സൗരോര്‍ജ്ജ വൈദ്യുത വേലികള്‍. മുമ്പവിടെ ആനയിറങ്ങി ഒരാളെ ചവിട്ടിക്കൊന്നതിന്റെ പ്രതിഷേധം കാരണമാണ് കമ്പിവേലികള്‍ സ്ഥാപിച്ചതത്രെ. വയനാട്ടിലെ കൃഷിയിടങ്ങളിലെ വൈദ്യുത വേലി ആനകള്‍ എത്രയോ വട്ടം ചവിട്ടിപ്പൊളിച്ചിരിക്കുന്നുവെന്ന് പുഞ്ചിരിയോടെ മനസ്സിലോര്‍ത്തു.


ഇടയ്ക്ക് താഴ്‌വാരങ്ങളില്‍ വൃക്ഷത്തലപ്പുകളില്‍ പക്ഷിക്കൂട്ടങ്ങളുടെ ചിലപ്പുകള്‍.


കൃഷിയിടങ്ങള്‍ കഴിഞ്ഞ് കയറ്റം തുടങ്ങിയപ്പോഴെയ്ക്കും മഴ ചാറിത്തുടങ്ങി. തണുപ്പേറുന്നു, കോടയില്‍ മുങ്ങിയ വഴി, കാടിനു കനം വച്ചു വരുന്നു.


ഇടയില്‍ വഴിയരികില്‍ ഒരു വെള്ളച്ചാട്ടം കണ്ടപ്പോള്‍ മഴ വകവയ്ക്കാതെ ഒരു ഫോട്ടോ സെഷന്‍. ജീപ്പില്‍ തിരികെക്കയറിയപ്പോള്‍ പാന്റിലും കാലിലും തൂങ്ങിപ്പിടിച്ച് അതിഥിയാത്രക്കാര്‍: അട്ടകള്‍. യാത്ര പ്ലാന്‍ ചെയ്തപ്പോഴേ മനോജാണ് പുകയിലയും ഉപ്പും കൊണ്ടുവരാമെന്നേറ്റത്. ഏറ്റതല്ലേ, അദ്ദേഹമത് കൊണ്ടുവരികയും സെയ്ഫായി കാറില്‍ വയ്ക്കുകയും ചെയ്തിട്ടുണ്ട്; മുക്കാളിയില്‍! ചിരികള്‍, കുടച്ചിലുകള്‍, സീല്‍ക്കാരങ്ങള്‍, അട്ടകളുടെയും കമലകളുടെയും. അട്ടഹാസമെന്നതിന് രഘുവിന്റെ പുതിയ നിര്‍‌വചനം: തടിച്ചൊരു ഞരമ്പിനടുത്ത് ഇടം കിട്ടിയ അട്ടയുടെ ചുണ്ടില്‍ വിരിയുന്ന മൃദു മന്ദഹാസമാണു പോല്‍, അട്ട'ഹാസം'!


കുറച്ചിട ചെന്നപ്പോള്‍ മരത്തലപ്പുകളില്‍ ഒരു മിന്നായം. നിര്‍ത്തിയിറങ്ങിയപ്പോഴേയ്ക്കും ഒരു സിംഹവാലന്‍, നിഴല്‍ പോലെ, അകലെയെത്തിയിരിക്കുന്നു. ചക്കപോലെയുള്ള ഒരു കായുണ്ടാവുന്ന മരങ്ങള്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് വീണുപോയ ഒരു വന്‍മരം കേടുപാടുകളൊന്നും കൂടാതെ വഴിയരികില്‍ കിടക്കുന്നു. സ്വാഭാവികമായ വനവും ആവാസ വ്യവസ്ഥയുമാണ് പരിരക്ഷിക്കപ്പെടുന്നതെന്ന് ഗൈഡ്. വനവല്‍ക്കരണമല്ല, വന സം‌രക്ഷണമാണ് സൈലന്റ് വാലിയാകെ.


മുന്നില്‍ വഴിയുടെ വശങ്ങളില്‍ പുല്ലുകള്‍ വളര്‍ന്നയിടത്ത് വണ്ടി നിര്‍ത്തി സന്തോഷ് പുറത്തിറങ്ങി. ഒച്ചയുണ്ടാക്കരുത്, മൃഗങ്ങള്‍ ഓടിയകലുമെന്നു മുന്നറിയിപ്പോടെ. പതുക്കെ നടന്ന് ഒരു മരത്തിനടുത്തെത്തിയപ്പോള്‍ ഒരു സിംഹ വാലനും അടുത്ത മരത്തില്‍ കരിങ്കുരങ്ങുകളുടെ കൂട്ടവും. മഴ വകവയ്ക്കാതെ ക്യാമറ ഉയര്‍ത്തിയപ്പോഴെക്കും ജീപ്പിനടുത്തുനിന്നും ടീപിയുടെ ദീനരോദനവും രഘുവിന്റെ പൊട്ടിച്ചിരിയും. പുല്‍ത്തലപ്പുകളില്‍ നിന്നും അട്ടകള്‍ കഴുത്തു തിരഞ്ഞു വരുന്നത്രെ. തിരിഞ്ഞു നോക്കി വീണ്ടും ഫോക്കസ് ചെയ്യുമ്പോഴേയ്ക്കും ശബ്ദം കേട്ട് കുരങ്ങുകള്‍ ഉള്ക്കാട്ടിലേക്കു വലിഞ്ഞു കളഞ്ഞു. കാണാനൊത്തതിന്റെ സന്തോഷം, പകര്‍ത്താനാവാത്തതിന്റെ ഇച്ഛാഭംഗം!

കോര്‍ സോണിലേക്കുള്ള കവാടം കോടമഞ്ഞില്‍ മുങ്ങിയിരിക്കുന്നു. വേനലിലായിരുന്നെങ്കില്‍ ഒന്നര കിലോമീറ്റര്‍ കൂടി ഉള്ളിലേയ്ക്കു പോവാമായിരുന്നു, മഴക്കാലത്ത് മഞ്ഞില്‍ പതുങ്ങിയിരിക്കുന്ന ഒറ്റയാന്മാര്‍ ഒഴിയാന്‍ ഇടതരാതെ ആക്രമിച്ചേക്കുമെന്നതിനാല്‍ പുഴവരെയും അതിലുള്ള തൂക്കുപാലം വരെയും പെര്‍‌മിഷന്‍ ഇല്ലത്രെ.



സൈരന്ധ്രിയിലെ വാച്ച് ടവര്‍ എത്തിയപ്പോഴേയ്ക്കും മഴ തോര്‍ന്നു .
തെളിച്ചം കുറവെങ്കിലും പ്രകൃതി കനിഞ്ഞിരിക്കുന്നു. മനോജും ഗോപാലും കിതച്ചുകൊണ്ട് ഞാനും മുകള്‍ വരെ കയറി. ബാക്കിയുള്ളവര്‍ പാതിയില്‍ നിര്‍ത്തി.
ജീവിതത്തില്‍ കണ്ടതിലേറ്റവും മനോഹരമായ പ്രകൃതി ദൃശ്യം കണ്‍‌മുന്നില്‍.നാലു ചുറ്റിലും പച്ചപ്പിന്റെ പ്രളയം.
തെളിഞ്ഞും കോടയില്‍ മറഞ്ഞും മലനിരകള്‍..
തണുത്ത് ശക്തിയേറിയതെങ്കിലും വിശുദ്ധിയുടെ ഗന്ധമുള്ള കാറ്റ്.
മലയിടുപ്പുകള്‍ക്കിടയില്‍ ഒരു വെള്ളിയരഞ്ഞാണം പോല്‍
കുന്തിപ്പുഴ ഒഴുക്കു തുടങ്ങുന്നത് മഞ്ഞില്‍പ്പുതഞ്ഞു കാണാം..
നിര്‍ന്നിമേഷരായി നോക്കിക്കൊണ്ടു നില്‍ക്കേ, മഴവരുന്നതുപോലെ
കോടയിറങ്ങി ഞങ്ങളെപ്പൊതിഞ്ഞു.
മഞ്ഞിന്റെ ആശ്ലേഷണത്തില്‍ മനം നിറഞ്ഞ്, സര്‍‌വവും വിസ്മരിച്ച്, തുള്ളിച്ചാടിക്കൊണ്ട് മനോജ്.
കാറ്റിന്റെ ശക്തിയിലോ, മനസ്സിന്റെ ലഘുത്വത്തിലോ
പൊങ്ങിപ്പോവുന്നുവെന്ന തോന്നല്‍....
അവിസ്മരണീയമായ കാഴ്ചനിമിഷങ്ങള്‍..
അപാരമായ പ്രകൃതിയുടെ മുന്‍പില്‍ വിനീതനായി ഏതു മനുഷ്യനും ഒരു വേള ധ്യാനനിമഗ്നനായിപ്പോവും. എങ്കിലും ലൗകിക ജീവിതത്തിന്റെ രാവണന്‍ കോട്ടയില്‍ നിന്നും ഏറെ പുറത്തല്ല എന്നോര്‍മ്മിപ്പിച്ചു കൊണ്ട് എപ്പോഴോ മനോജിന്റെ ബ്ലാക്ക് ബെറി ശബ്ദിച്ചു. ആഞ്ജിയോപ്ലാസ്റ്റി കഴിഞ്ഞ ഏതോ ഒരു മനുഷ്യന്റെ കുഴഞ്ഞു മറിഞ്ഞ ഹൃദയതാളങ്ങള്‍ മനോജിനെ കാഴ്ചകളില്‍ നിന്നു വേര്‍പെടുത്തി.
ദൃശ്യമെന്നതു പോലെ കാഴ്ചയെന്നതും ആപേക്ഷികം.
പങ്കിട്ട നിമിഷങ്ങള്‍ക്ക് എത്ര പ്രസക്തിയുണ്ട്?
പ്രകൃതിയുടെ അപാരതയെ തിരസ്കരിച്ച കെ.പിയ്ക്ക് നഷ്ടമായതെന്തെന്ന്‍
എങ്ങനെ പറഞ്ഞു മനസ്സിലാക്കും?
ടവറിന്റെ പാതി വഴിയില്‍ന്‍ തങ്ങി ഇറങ്ങിപ്പോയ നാലുപേരേക്കാള്‍
കൂടുതല്‍ ഞങ്ങളെന്തു നേടി?
ഞാനാര്, നിങ്ങളാര് ?
മരണശേഷം അവശേഷിപ്പിച്ചു പോവുന്നതു മാത്രമാണോ ജീവിതമെന്നത്?